National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. നാല് വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നും ഒരു വിദ്യാർഥി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും മറ്റ് രണ്ട് പേർ രക്ഷപെടുകയും ചെയ്തുവെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ പ്രതാപ് പറഞ്ഞു.
അപകടസാധ്യതകൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ ബലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Kerala
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിർവഹിച്ചു. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്.
ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്. അടുത്ത വർഷം മുതൽ ശാസ്ത്രമേളയ്ക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നും സമ്മാനത്തുകയും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ പ്രാർഥനയിലെ ഏകീകരണം നടത്തും. എല്ലാ സ്കൂളിലും ഒരുപോലെയുള്ള പാട്ട് പാടണം. ചില മത സംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക വിഭാഗത്തിന്റെ പ്രാർഥന നടക്കുന്നു. വിദ്യാർഥിയായതുകൊണ്ട് മാത്രം അത് പാടേണ്ടി വരുകയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പാചകത്തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കമുള്ള സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ളവയ്ക്കാണ് തുക അനുവദിച്ചത്.
കൂടാതെ, അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിന് 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം. പുതുക്കിയ തീയതി പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നേരത്തെ കലോത്സവം ജനുവരി ഏഴു മുതല്‍ 11 വരെയാണ് തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് തീയതി മാറ്റമെന്നാണ് വിശദീകരണം. ഉത്സവ സീസണ് ആയതലനാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഗ്രൗണ്ടുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തുടർന്നാണ് തീയതി മാറ്റാൻ തീരുമാനിച്ചതെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ഥികള്‍ 249 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
Kerala
കൊല്ലം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തെ തുടർന്ന് കൊല്ലം നഗരപരിധിയിലെ 26 സ്കൂളുകൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കൊല്ലം ആശ്രാമം മൈതാനം മുതൽ ചിന്നക്കട വരെയും റെയിൽവേ സ്റ്റേഷൻ, കർബല, ഫാത്തിമാ മാതാ കോളജ്, ചെമ്മാൻമുക്ക് വരെയുള്ള റോഡിന്റെ വശങ്ങളിലും വാഹന പാർക്കിംഗ് നിരോധിച്ചു.
75ന്റെ നിറവിൽ എത്തിനിൽക്കുന്ന കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതിയെത്തുന്നത്.
District News
കരുവാരകുണ്ട്: കരുവാരകുണ്ട് പുൽവെട്ട ജിഎൽപി സ്കൂളിൽ നിർമിച്ച വർണക്കൂടാരം വിദ്യാർഥികൾക്ക് സമർപ്പിച്ചു. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവിലാണ് സ്കൂളിൽ വർണക്കൂടാരം ഒരുക്കിയത്.
പ്രീ പ്രൈമറി വിദ്യാർഥികൾക്ക് മാനസികോല്ലാസം സമ്മാനിക്കുക, വിവിധ പഠന, പാഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വർണക്കൂടാരം സജ്ജമാക്കിയത്. ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും വൻ സ്വീകരണമാണ് സ്കൂൾ അധികൃതരും നാട്ടുകാരും നൽകിയത്. കരുവാരകുണ്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ ബാന്റ്വാദ്യ അകന്പടിയോടെയാണ് ഇവരെ സ്വീകരിച്ചത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ഷീന ജിൽസ്, ടി.കെ.ഉമ്മർ, ബ്ലോക്ക് അംഗം ഷൈലേഷ് പട്ടിക്കാടൻ, വാർഡ് അംഗം ഇ.കുഞ്ഞാണി, ഐ.ടി. സാജിത, ടി.പി. അറമുഖൻ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് കൊളശേരി തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കി ഹൈക്കോടതി. സ്കൂളിൽ തുടർപഠനത്തിന് വിദ്യാർഥിനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടി.
വിഷയത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിന് നൽകിയ നോട്ടീസ് നിയമവിരുദ്ധവും വാസ്തവ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ മാനേജർ നൽകിയ ഹർജിയാണ് ജസ്റ്റീസ് വി.ജി. അരുൺ തീർപ്പാക്കിയത്. ഭരണഘടനയുടെ അടിത്തറയായ മതസൗഹാർദ്ദം വിജയിക്കട്ടെ എന്ന് കോടതി പറഞ്ഞു
ഭരണഘടനാ അവകാശങ്ങളുടെ ലംഘനം നടന്നത് കൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നിലപാട് അറിയിച്ചു.
അതേസമയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്കൂളിന്റെ അഭിഭാഷക കോടതിയിൽ വാദിച്ചു. എന്നാൽ വിഷയം രമ്യമായി പരിഹരിക്കണമെന്ന് നിർദ്ദേശിച്ച കോടതി എല്ലാ കക്ഷികളും തുടർനടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹർജി തീർപ്പാക്കുന്നതായി അറിയിച്ചു.
Kerala
അട്ടപ്പാടി: സ്കൂൾ പരിസരത്ത് പുലിയെത്തിയതിനാൽ അട്ടപ്പാടി മുള്ളി ട്രൈബൽ ജിഎൽപിഎസിന് അവധി പ്രഖ്യാപിച്ചു. സ്കൂളിനു സമീപത്ത് പുലിയെത്തിയെന്നും വിദ്യാർഥികളുടെ സുരക്ഷ മുൻ നിർത്തിയാണ് അവധി പ്രഖ്യാപിച്ചതെന്നും അധികൃതർ പറഞ്ഞു.
രണ്ടുദിവസമായി സ്കൂള്‍ പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും വ്യക്തമാക്കി. അധ്യാപകരുടെ ക്വാര്‍ട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കാഞ്ഞിരപ്പുഴ വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന വളർത്തു നായയെ പുലി പിടിച്ചിരുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിഞ്ഞത്.
Sports
തിരുവനന്തപുരം: മിന്നും പ്രകടനം നടത്തി പൊന്നിൻ നേട്ടം സ്വന്തമാക്കാനായി കേരളക്കരയിൽനിന്നും, അങ്ങകലെ ഗൾഫ് നാടുകളിൽനിന്നുമുള്ള കൗമാര കായിക പ്രതിഭകൾ അനന്തപുരിയുടെ മണ്ണില്ലെത്തി.
ഇനിയുള്ള ഒരാഴ്ച അനന്തപത്മനാഭന്റെ മണ്ണ് പുത്തൻ താരങ്ങളുടെ പോരാട്ടവീര്യത്തിന് സാക്ഷ്യം വഹിക്കും. കായിക കേരളത്തിന്റെ ഉത്സവമായ സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിർവഹിക്കും.
14 റവന്യു ജില്ലകളിൽ നിന്നായി ഗെയിംസ്, അത്ലറ്റിക്സ് ഇനങ്ങളിലായി 20,000 ത്തോളം കായികതാരങ്ങളാണ് ഒരാഴ്ചക്കാലം തലസ്ഥാന നഗരയിൽ പോരാട്ടത്തിനിറങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങും മാർച്ച് പാസ്റ്റും സ്കൂൾ കുട്ടികളുടെ കലാപ്രകടനങ്ങളുമാണ് ഇന്നു നടക്കുന്നത്. നാളെ മുതലാണ് കായികമേളയിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ കായിക മത്സരങ്ങളും നാളെ നടക്കും.
സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദിയും ഗെയിംസ് ഇനങ്ങളിലെ കൂടുതൽ മത്സരങ്ങൾ നടക്കുന്നതും. അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചന്ദ്രശേഖരൻനായർ സ്റ്റേഡിയവും ത്രോ ഇനങ്ങൾക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയവും വേദിയാകും. ഇന്നലെ രാത്രി ഏറനാട് എക്സ്പ്രസിൽ എത്തിയ കായികതാരങ്ങളെ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
നാളെ മുതൽ 28 വരെ 12 വേദികളിലായാണ് കായിക മത്സരങ്ങൾ നടക്കുക. 23 മുതലാണ് ഗെയിംസിന്റെ ഗ്ലാമർ ഇനങ്ങളായ അത്ലറ്റിക്സ് മത്സരങ്ങൾ. ഇന്ന് ഇൻക്ലൂസീവ് സ്പോർട്സിൽ 1,944 കായികതാരങ്ങളാണ് മത്സരിക്കുക.
ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നുള്ള 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇവരിൽ 12 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. 1,000 ഒഫീഷൽസുകളും 2,000 വോളണ്ടിയേഴ്സും കായികമേളയുടെ സുഗമമായ പ്രവർത്തനത്തിന് അണിനിരക്കും.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പാണ് ഇത്തവണ നൽകുന്നത്. വിവിധ ജില്ലാ ടീമുകൾ ഇന്ന് അവസാനവട്ട പരിശീലനവും പൂർത്തിയാക്കി നാളെ പോരാട്ടത്തിനായി ഇറങ്ങും.
ഓവറോൾ ചാന്പ്യൻ പട്ടത്തിനായി ഉള്ള പോരാട്ടത്തിൽ ആതിഥേയരായ തിരുവനന്തപുരവും കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ തൃശൂരും മൂന്നാം സ്ഥാനക്കാരായ മലപ്പുറവും തൊട്ടുപിന്നാലെയെത്തിയ പാലക്കാടുമെല്ലാം കൈമെയ് മറന്നുള്ള പ്രകടനത്തിനാവും തയാറെടുക്കുക.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ള താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടിലുമായി നടക്കുന്നത് 12 ഗെയിംസ് ഇനങ്ങള്‍. ഇതില്‍ 10 എണ്ണവും നടത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ പന്തല്‍ കൊണ്ട് ഉണ്ടാക്കിയ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണെന്നതാണ് ശ്രദ്ധേയം.
ഒരേസമയം അഞ്ചു മത്സരങ്ങള്‍ ഈ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കഴിയും. 90 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്.
സ്കൂള്‍ കായികമേളയ്ക്കായി കേരളത്തിലാദ്യമായാണ് താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. 1000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള താത്കാലിക ഗാലറിയും ഉണ്ട്.
Kerala
കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരേ വീണ്ടും വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്കൂളിലേക്ക് പോകാത്തതെന്നും ആരുടെ വീഴ്ച മൂലമാണ് പോകാത്തതെന്നും പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ആവശ്യമില്ല. എന്നാല്‍, സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു.
നമുക്ക് ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളും ദേശീയ വിദ്യാഭ്യാസ നിയമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിദ്യാഭ്യാസം ചെയ്യാന്‍ പറ്റുള്ളു. ഏതെങ്കിലും ഒരു മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരണം നടത്താന്‍ നോക്കിയാല്‍ അത് നടക്കുന്ന കാര്യമല്ല. അങ്ങനെ കേരളത്തില്‍ ഒരു കീഴ്വഴക്കവും ഇല്ല.
ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് പറഞ്ഞത്. അതൊക്കെ വിരോധാഭാസമായിട്ടേ കാണാന്‍ പറ്റുള്ളു. വാശിയും വൈരാഗ്യവും മാറ്റിവെച്ച് കുട്ടിയെ ഉള്‍ക്കൊണ്ട് പഠിക്കുന്നതിനുള്ള സംവിധാനം ചെയ്യുന്നതാണ് നല്ലതെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, പാലക്കാട്ടെ 14 കാരന്റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വീണ്ടും മലക്കംമറിഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്കൂള്‍ മാനേജ്മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ അദ്ദേഹം സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി.
പ്രശ്ന പരിഹാരത്തിന് ശേഷവും സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നു. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വര്‍ഗീയപരവുമായ വിവേചനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും അത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂള്‍ അധികൃതരുടെ ഭാഗത്ത്നിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്ത്നിന്നും ഉണ്ടായ അപക്വമായ പരാമര്‍ശങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂ. അതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് യോജിച്ചതല്ല. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ലെന്ന് മാനേജ്മെന്റിന് ഓര്മ വേണം. സര്‍ക്കാരിന് മുകളിലാണ് തങ്ങളെന്ന ഭാവം ഉണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
Kerala
കോട്ടയം: പള്ളുരുത്തിയിലെ സ്കൂളിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പി.സി. ജോർജ്. കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രമാണെന്നും പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കാൻ ബിജെപിയല്ലാതെ ഒരു രാഷ്ട്രീയ ശക്തിയും ഇന്ന് സംസ്ഥാനത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് പറയാനുള്ളത് കഴിഞ്ഞ ആറു ആറു വർഷങ്ങളായി പറയുന്നുണ്ട്. അന്നൊക്കെ എല്ലാവരും തന്നെ വർഗീയവാദിയാക്കാൻ മത്സരിച്ചു. ഇന്നും തന്നെ തെറി വിളിക്കുന്ന മതേതര ഹൈന്ദവനും ക്രൈസ്തവനും ഒരു നാൾ താൻ പറഞ്ഞത് സത്യമായിരുന്നു എന്ന് ബോധ്യപ്പെടുമെന്നും കാലം ബോധ്യപ്പെടുത്തുമെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.
പി.സി. ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഹിജാബ് വിഷയത്തിൽ പ്രതികരിക്കുന്നില്ലേ അറിഞ്ഞില്ലേ എന്ന് പലരും വിളിച്ചു ചോദിച്ചു. എനിക്ക് പറയാനുള്ളത് ഞാൻ കഴിഞ്ഞ ആറു ആറു വർഷങ്ങളായി പറയുന്നുണ്ട്. അന്നൊക്കെ എല്ലാവരും എന്നെ വർഗീയവാദിയാക്കാൻ മത്സരിച്ചു.
എതിർ ശബ്ദമുയർത്തിയ എന്നെ പൂഞ്ഞാറിൽ പരാജയപ്പെടുത്താനുള്ള പൊളിറ്റിക്കൽ ഇസ്ലാമിന്റെ കെണിയിൽ പലരും വീണു. എന്റെ പരാജയം അവരുടെ വിജയമായിരുന്നു. പിന്നീട് കഴിഞ്ഞ അഞ്ചു വർഷങ്ങൾ കേരളം ഇത് വരെ കാണാത്ത രീതിയിൽ ഉള്ള കടന്നുകയറ്റം സമസ്ത മേഖലയിലും നമ്മൾ കണ്ടു. ഇപ്പോഴും കാണുന്നു. ഇനിയും കൂടുതൽ കൂടുതൽ കാണാം.
ഇത്രയധികം പൊളിറ്റിക്കൽ ഇസ്ലാം ശക്തി പ്രാപിച്ചു കേരളത്തിൽ. അവരെ എതിർക്കാൻ ബിജെപിയല്ലാതെ ഒരു രാഷ്ട്രീയ ശക്തിയും ഇന്ന് കേരളത്തിൽ ഇല്ല. ആവർത്തിച്ചു പറയുന്നു കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രമാണ്.
ഇന്നും എന്നെ തെറി വിളിക്കുന്ന മതേതര ഹൈന്ദവനും ക്രൈസ്തവനും ഒരു നാൾ ഞാൻ പറഞ്ഞത് സത്യമായിരുന്നു എന്ന് ബോധ്യപ്പെടും. കാലം ബോധ്യപ്പെടുത്തും.
Kerala
കൊച്ചി: എറണാകുളം വെണ്ണല ഗവണ്മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. 14 ഓളം വിദ്യാര്‍ഥികള്‍ പനി ബാധിതരുമാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചു പൂട്ടി. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തുക.
അതേസമയം, ഭയാനകമായ അന്തരീക്ഷം ഇല്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.നേരത്തെ വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ കൊച്ചിന് യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസ് അടച്ചിരുന്നു.
പല വിദ്യാര്‍ഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാമ്പസ് അടച്ചത്.